ലേലത്തിൽ കിട്ടുന്ന പണം ഗ്രാമത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുമെന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ പറയുന്നു. 50 ഓളം പുരുഷൻമാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
ലക്നൗ: കുടിവെള്ള പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജനങ്ങൾ ലേലം സംഘടിപ്പിച്ചു. നാട്ടിലെ ആളുകൾ ചേർന്ന് സ്വയം ലേലത്തിൽ വയ്ക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ നഗ്ല മായ ഗ്രാമത്തിലാണ് സംഭവം. ലേലത്തിൽ കിട്ടുന്ന പണം ഗ്രാമത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുമെന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ പറയുന്നു.
50 ഓളം പുരുഷൻമാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഗ്രാമത്തിൽ കുടിവെള്ളത്തിന്റെ ലഭ്യത കുറവാണെന്ന് കാണിച്ച് നിരവധി അധികൃതരെ സമീപിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടുതലും 20 വയസ്സിന് മുകളിലുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെ യുവാക്കൾ ചേർന്ന് യൂത്ത് പബ്ലിക് കമ്മിറ്റി എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതെന്ന് അധികൃതർ പറഞ്ഞിരുന്നു. അതിനാലാണ് തങ്ങൾ റിപ്പബ്ലിക്ക് ദിനത്തിൽതന്നെ ലേലം വിളിച്ചതെന്നും ലേലത്തിൽ കിട്ടുന്ന തുക കൊണ്ട് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു.
സംഭവം ഹത്രാസ് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും കുടിവെള്ളം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ തുടങ്ങുമെന്നും കാണിച്ച് അധികൃതർ നോട്ടീസ് അയച്ചു. കൂടാതെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കാണിച്ച് ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് സർക്കാരിന് കത്തയച്ചു.
