ഭദോഹിക്കടുത്ത് റാപ്രി എന്ന ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടാണ് അക്രമസംഭവം ഉണ്ടായത്. ഭാര്യയും ഭര്‍ത്താവും നടന്നുപോകുന്നതിനിടെ ഗ്രാമവാസിയായ ദബംഗ് ലാല്‍ ചന്ദ് എന്നയാള്‍ സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഭര്‍ത്താവിനെ ഇയാളും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു

ഭദോഹി: ശല്യം ചെയ്തത് എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. 

ഭദോഹിക്കടുത്ത് റാപ്രി എന്ന ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടാണ് അക്രമസംഭവം ഉണ്ടായത്. ഭാര്യയും ഭര്‍ത്താവും നടന്നുപോകുന്നതിനിടെ ഗ്രാമവാസിയായ ദബംഗ് ലാല്‍ ചന്ദ് എന്നയാള്‍ സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഭര്‍ത്താവിനെ ഇയാളും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഭാര്യയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും വഴിയിലൂടെ ഓടിക്കുകയും ചെയ്യുകയായിരുന്നു. സംഭവം സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ പിന്നീട് വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

എന്നാല്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം പൊലീസ് വിഷയം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഒന്നും പുറത്തുപറയരുതെന്ന് ആക്രമണത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിനോട് പൊലീസ് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. അതേസമയം വീഡിയോ ചര്‍ച്ചയായതോടെ പ്രധാനപ്രതിയെ പൊലീസ് പിടികൂടി. 

സ്ത്രീയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും തുടര്‍ന്ന് പൊലീസ് അറിയിച്ചു.