കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരികൾ കടകൾ അടച്ച് പണിമുടക്കുന്നു. ചരക്ക് സേവന നികുതിയിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽ നിയമത്തിലെ വ്യാപാരി ദ്രോഹ നിർദ്ദേശങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം ഒരുവിഭാഗം കടയുടമകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.
ചരക്ക് സേവന നികുതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ ഭൂരിപക്ഷ വ്യാപാരികളും കടകൾ അടച്ച് പണിമുടക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ സമരം. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. കച്ചവടം ഗണ്യമായി കുറഞ്ഞു. ജി.എസ്.ടി നിമിത്തമുണ്ടായ വിലയക്കയറ്റം പിടിച്ച് നിർത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി വ്യാപാരികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നുണ്ട്.
വാടക-കുടിയാൻ, തൊഴിൽ നിയമങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നതും സമരത്തിന്റെ ആവശ്യമാണ്. തൊഴിൽ നിയമം പരിഷ്കരിക്കുമ്പോൾ 500 രൂപ പിഴ ഈടാക്കിയിരുന്നിടത്ത് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഇത് അംഗീകരിക്കാനാവില്ല. ദേശീയപാതാ വികസനം നടപ്പാക്കുമ്പോൾ കച്ചവടക്കാർക്കായി പാക്കേജ് അനുവദിക്കണമെന്നും വ്യാപാരികൾ പറയുന്നു. അതേസമയം സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചിട്ടുണ്ട്.
