ബെര്‍ലിന്‍: ജര്‍മ്മനിയെ തുടര്‍ച്ചയായ നാലാം തവണയും ആംഗല മെര്‍ക്കല്‍ തന്നെ ഭരിക്കും. 32 ശതമാനം വോട്ട് നേടിയാണ് മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ് - ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം അധികാരമുറപ്പിച്ചത്. പ്രധാന എതിരാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് രണ്ടാമതെത്തിയപ്പോള്‍ ചരിത്രനേട്ടം കുറിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടി ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ജര്‍മ്മനിയെ നയിക്കാന്‍ ഒരിക്കല്‍ കൂടി ആംഗല മെര്‍ക്കല്‍. ഏഴുപതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശം ഫലമെങ്കിലും മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ് - ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.9 ശതമാനം വോട്ടുനേടിയാണ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴു ശതമാനത്തോളം വോട്ടിന്റെ കുറവാണ് മെര്‍ക്കലിന്റെ പാര്‍ട്ടിക്കുണ്ടായത്. പ്രധാന എതിരാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സിന് 20 ശതമാനം വോട്ട് നേടി രണ്ടാമതെത്താനെ ആയുള്ളു. ഇതോടെ നിലവിലെ സര്‍ക്കാരില്‍ പങ്കാളിയായ മാര്‍ട്ടിന്‍ ഷൂള്‍സും പാര്‍ട്ടിയും ഇത്തവണ മുഖ്യപ്രതിപക്ഷമാകും. അതേസമയം ചരിത്രനേട്ടം കൊയ്തത് തീവ്രവലതുപക്ഷമായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയാണ്. 13 ശതമാനം വോട്ടുനേടിയ എഎഫ്ഡിയുടെ പ്രതിനിധികള്‍ ആദ്യമായി പാര്‍ലമെന്റിന്റെ പടി ചവിട്ടും.