മെസിയുടെ ലോകകപ്പ് അരങ്ങേറ്റത്തിന്‍റെ വാര്‍ഷികം ഇന്ന്

മോസ്കോ: അന്ന് ലോകകപ്പിന്‍റെ ആവേശം ജര്‍മനിയില്‍ നിറഞ്ഞു തുളുമ്പുന്നു. അര്‍ജന്‍റീന തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തില്‍. സൂപ്പര്‍ താരങ്ങളെ കൊണ്ട് സമ്പന്നമാണ് അര്‍ജന്‍റെെന്‍ പട. കാമ്പിയാസോ, ക്രെസ്പോ, ടെവസ്, റിക്വല്‍മി എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ എല്ലാം അണിനിരന്നപ്പോള്‍ ആദ്യ മത്സരത്തില്‍ ആ പതിനെട്ടുകാരന് സ്ക്വാഡില്‍ ഇടം പിടിക്കാനായില്ല.

അര്‍ജന്‍റീനയുടെ അശ്വമേധം കണ്ട സെര്‍ബിയ ആന്‍റ് മോണ്ടീഗ്രോയ്ക്കെതിരെയുള്ള മത്സരത്തിന്‍റെ 74-ാം മിനിറ്റില്‍ നീളന്‍ തലമുടിയുമായി അവന്‍ കളത്തിലിറങ്ങി. 14 മിനിറ്റുകള്‍ക്ക് ശേഷം ആ പതിനെട്ടുകാരന്‍ സെര്‍ബിയയുടെ വലയും കുലുക്കി. ലിയോണല്‍ മെസി എന്ന ആ നീളന്‍ മുടിക്കാരന്‍ ലോകകപ്പില്‍ അരങ്ങേറിയിട്ട് ഇന്ന് 12 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു.

ആദ്യ ഗോള്‍ നേട്ടത്തിനും അതേ പ്രായം. ഇന്ന് വീണ്ടും ലോകകപ്പില്‍ ബൂട്ട് കെട്ടുമ്പോള്‍ ഒരു രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയും മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ ചുമലിലാണ്. മെസി വിശ്വംരൂപം പ്രദര്‍ശിപ്പിച്ചാല്‍ ലോകകിരീടം ബ്യൂണസ് ഐറിസ് എത്തുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഇന്നും ഗോള്‍ നേടാന്‍ ആയാല്‍ അരങ്ങേറ്റ വാര്‍ഷികത്തിലും ഗോള്‍നേട്ടം ആഘോഷിക്കാനും മെസിക്ക് സാധിക്കും.