ആദ്യ മത്സരത്തില്‍ മെസി പെനല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ അര്‍ജന്റീന ഇത്രയും വലിയ പ്രതിസന്ധിയിലാവില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് അധികവും

മോസ്കോ: ഐസ്‌ലന്‍ഡിനെതിരെ മെസി നഷ്ടമാക്കിയ പെനല്‍റ്റിയുടെ വില അര്‍ജന്റീന ഇപ്പോള്‍ തിരിച്ചറിയുന്നു. മെസി പെനല്‍റ്റി നഷ്ടമാക്കിയപ്പോഴും ക്രൊയേഷ്യക്കെതിരെ തിരിച്ചുവരാമെന്ന പ്രതീക്ഷകള്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ക്രൊയേഷ്യയോട് ദയനീയ തോല്‍വി വഴങ്ങിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഇനി ക്രൊയേഷ്യയും നൈജീരിയയുടെയും ദയയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍.

ഇന്ന് നൈജീരിയ- ഐസ്‌ലന്‍‍ഡിനെ തോല്‍പ്പിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ അര്‍ജന്റീനക്ക് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വെക്കും. എന്നാല്‍ ഐസ്‌ലന്‍ഡ് ജയിച്ചാല്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി കൂടുതല്‍ ദുഷ്കരമാകും.

ക്രൊയേഷ്യ- ഐസ്‌ലന്‍ഡ് മത്സരവും അര്‍ജന്റീനക്ക് നിര്‍ണായകമാണ്. ആ കളിയില്‍ ക്രൊയേഷ്യ ജയിക്കണമേയെന്നാകും അര്‍ജന്റീനയുടെ മുഴുവന്‍ പ്രാര്‍ഥനയും.

ആദ്യ മത്സരത്തില്‍ മെസി പെനല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ അര്‍ജന്റീന ഇത്രയും വലിയ പ്രതിസന്ധിയിലാവില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് അധികവും. അന്ന് ജയിച്ച് മൂന്ന് പോയന്റും സ്വന്തമാക്കിയിരുന്നെങ്കില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയയെ കീഴടക്കിയാലും അര്‍ജന്റീനക്ക് അനായാസം പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്നു.

ഇനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം പ്രതീക്ഷിക്കിനാവാത്ത അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടറില്‍ കടന്നുകൂടിയാലും അവിടെ കാത്തിരിക്കുന്നത് കരുത്തരായ ഫ്രാന്‍സാണ്.