മെക്‌സിക്കോയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത് സംഭവത്തില്‍ 26 കാരന്‍ ബ്രിയേല്‍ ഹെര്‍ണാണ്ടസ് റെയസ് ആണ് ഭാര്യ ഹോര്‍ട്ടെന്‍ഷ്യ ബല്‍ക്കാന്‍ സറെ വെടിവെച്ചു കൊന്നത്

മെക്സിക്കോ സിറ്റി: മുലയൂട്ടി കൊണ്ടിരിക്കെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. മെക്‌സിക്കോയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 26 കാരന്‍ ബ്രിയേല്‍ ഹെര്‍ണാണ്ടസ് റെയസ് ആണ് ഭാര്യ ഹോര്‍ട്ടെന്‍ഷ്യ ബല്‍ക്കാന്‍ സറെ വെടിവെച്ചു കൊന്നത്. രണ്ടും നാലും എട്ടും പ്രായമുള്ള കുട്ടികളുടെ മാതാവായ ബല്‍ക്കാന്‍സറിന് വെടിയേറ്റത് ഒമ്പതുമാസം പ്രായമുള്ള നാലാമത്തെ കുട്ടിയെ പാലൂട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു.

ഭര്‍ത്താവ് യുവതിയുടെ നെഞ്ചിലേക്ക് രണ്ടു തവണ നിറയൊഴിച്ചു. മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ബല്‍സാന്‍സര്‍ വെടിയേറ്റു വീണത്. നഗരത്തില്‍ തന്നെ മറ്റൊരു സ്ത്രീയുമായി റെയസിനുള്ള ബന്ധത്തില്‍ ദു:ഖിതയായിരുന്നു ബല്‍സാന്‍സര്‍. ആ സ്ത്രീ ഗര്‍ഭിണിയുമാണ്. ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്ന റെയസ് പലപ്പോഴും കേബിളുകളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തോക്ക് തലയില്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഭാര്യയെ റെയസ് മര്‍ദ്ദിച്ചപ്പോള്‍ ഇടയ്ക്കു കയറിയതിനെ തുടര്‍ന്ന് ബല്‍ക്കാന്‍സറുടെ പിതാവിനും ഒരിക്കല്‍ മുറിവേല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ബല്‍ക്കാന്‍സറെ കൊണ്ടാക്കിയ റെയസ് അവിടെ അവരെ അടിമയെപ്പോലെയായിരുന്നു പരിഗണിച്ചിരുന്നത്. വെറും പാചകക്കാരി എന്ന നിലയില്‍ മാത്രമായിരുന്നു ഭര്‍ത്തൃവീട്ടുകാര്‍ കണ്ടിരുന്നതെന്നും റെയസ് ഭാര്യയെ തല്ലുമ്പോള്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കുമായിരുന്നെന്നും സഹോദരി അന്‍സെല്‍മോ പറയുന്നു. 

കഴിഞ്ഞ തവണയും രണ്ടു പേരും വഴക്കുണ്ടാക്കിയപ്പോള്‍ റെയസ് ഭാര്യയുടെ നേരെ തോക്ക് ചൂണ്ടിയിരുന്നു. തുടര്‍ന്ന് ഇയാളുടെ പിതാവ് ഇനി ഇങ്ങിനെ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കി.ജൂലൈ 19 ന് നടന്ന സംഭവത്തില്‍ ഭര്‍ത്താവ് വെടിവെച്ചപ്പോള്‍ മുലകുടിച്ചു കൊണ്ടിരുന്ന പിഞ്ചു കുഞ്ഞുമായിട്ടാണ് ബല്‍ക്കാന്‍സര്‍ തറയില്‍ വീണത്. അതേസമയം കുഞ്ഞിനോ, നാലു വയസ്സുള്ള സഹോദരങ്ങള്‍ക്കോ പരിക്കേറ്റില്ല. 

വെടിശബ്ദം കേട്ടതായി അയല്‍ക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ വെടിയേറ്റ് മരിച്ചപ്പോള്‍ തന്നെ ഹെര്‍ണാണ്ടസ് റെയസ് സ്ഥലത്തു നിന്നും മുങ്ങിയിരുന്നു. ഇയാളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് മെക്‌സിക്കന്‍ പോലീസ്.