എംജിആറിന്‍റെ മരുമകൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളും കുറ്റക്കാര്‍
എഐഎഡിഎംകെ സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എംജിആറിന്‍റെ മരുമകൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളും കുറ്റക്കാരെന്ന് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി. എംജിആറിന്‍റെ വളർത്തുമകളായ ബാനു ശ്രീധർ, ദിലീപൻ എന്നിവരുൾപ്പടെ ഏഴു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സ്വത്ത് തർക്കത്തെത്തുടർന്ന് എംജിആറിന്‍റെ മറ്റൊരു വളർത്തുമകൾ സുധയുടെ ഭർത്താവ് വിജയനെ ബന്ധുക്കൾ ഗൂഢാലോചന നടത്തി വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 2008 ലായിരുന്നു സംഭവം.. ചെന്നൈ ആൾവാർപ്പേട്ട് വഴി സഞ്ചരിയ്ക്കുകയായിരുന്ന വിജയന്‍റെ കാറിൽ മറ്റൊരു വാഹനമിടിച്ച് ക്വട്ടേഷൻ സംഘം പരുക്കേൽപ്പിച്ചു. വാഹനത്തിൽ ബോധമില്ലാതെ കിടന്നിരുന്ന വിജയനെ അക്രമികൾ ഇരുമ്പ് ദണ്ഡു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് ആദ്യം അന്വേഷിച്ച അഭിരാമപുരം പൊലീസിൽ നിന്ന് അന്വേഷണം സിബിസിഐഡിക്കു കൈമാറിയ ശേഷമാണ് കൊലപാതകം സ്വത്ത് തർക്കം മൂലമായിരുന്നെന്ന് തെളിഞ്ഞത്.