നൈജീരിയന്‍ നായകന്‍ ജോണ്‍ ഓബി മൈക്കലിന് പഴയൊരു കണക്കു തീര്‍ക്കാനുണ്ട്. അത് അര്‍ജന്റീനയോട് മാത്രമല്ല, വ്യക്തിപരമായി അവരുടെ നായകന്‍ ലയണല്‍ മെസിയോട് കൂടിയാണ്

മോസ്കോ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ചൊവ്വാഴ്ച അര്‍ജന്റീനയെ നേരിടാനിറങ്ങുമ്പോള്‍ നൈജീരിയന്‍ നായകന്‍ ജോണ്‍ ഓബി മൈക്കലിന് പഴയൊരു കണക്കു തീര്‍ക്കാനുണ്ട്. അത് അര്‍ജന്റീനയോട് മാത്രമല്ല, വ്യക്തിപരമായി അവരുടെ നായകന്‍ ലയണല്‍ മെസിയോട് കൂടിയാണ്. ആ കഥക്ക് 13 വര്‍ഷത്തെ പഴക്കമുണ്ട്.

2005ലെ ലോക യൂത്ത് ചാന്പ്യന്‍ഷിപ്പിലായിരുന്നു അത്. ജോണ്‍ ഓബി മൈക്കലിന്റെ മികവില്‍ ഫൈനലിലെത്തിയ നൈജിരീയയെ നേരിട്ടത് ലയണല്‍ മെസിയുടെ അര്‍ജന്റീന. ആ മത്സരത്തില്‍ മെസി രണ്ട് ഗോളടിച്ചു. രണ്ടും പെനല്‍റ്റിയില്‍ നിന്ന്. മത്സരത്തില്‍ അര്‍ജന്റീന 2-1ന് ജയിച്ച് കിരീടം നേടി. അതോടെ മൈക്കലിന് നഷ്ടമയാത് കിരീടം മാത്രമായിരുന്നില്ല. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ കൂടിയായിരുന്നു.

അന്ന് മെസിക്ക് പിന്നില്‍ സില്‍വര്‍ ബോള്‍ കൊണ്ട് മൈക്കലിന് സംതൃപ്തനാവേണ്ടിവന്നു.

ഇതിന് പുറമെ മറൊരു കണക്കുതീര്‍ക്കല്‍ കൂടിയായിരിക്കും നൈജീരിയ ചൊവ്വാഴ്ച അര്‍ജന്റീനക്കെതിരെ ലക്ഷ്യമിടുന്നത്. ആറാം ലോകകപ്പ് കളിക്കുന്ന നൈജീരിയയെ അര്‍ജന്റീനക്ക് മുന്നില്‍ എന്നും തലകുനിച്ച ചരിത്രമേയുള്ളു.

1994ല്‍ ക്ലോഡിയോ കനീജിയയുടെ ഗോളില്‍ 2-1ന് തോറ്റതായിരുന്നു തുടക്കം. 2002ല്‍ ബാറ്റി ഗോളില്‍ 1-0നും 2010ല്‍ ബാറ്റിസ്റ്റ്യൂട്ടയുടെയും ഗബ്രിയേല്‍ ഹെന്‍സിയുടെയും ഗോളില്‍ 2-0നും 2014ല്‍ 3-2നും നൈജീരിയ തോറ്റു. 2014ല്‍ അര്‍ജന്റീനയോട് തോറ്റ ടീമില്‍ മൈക്കലും അംഗമായിരുന്നു.

2008ലെ ബീജിംഗ് ഒളിംപിക്സില്‍ നൈജീരിയയെ തോല്‍പ്പിച്ചാണ് മെസിയുടെ അര്‍ജന്റീന ഒളിംപിക്സ് സ്വര്‍ണം നേടിയത്. അന്ന് എയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു ഫൈനലില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

എന്നാല്‍ എണ്ണത്തില്‍ കുറവാണെങ്കിലും തോറ്റതിന്റെ മാത്രമല്ല ജയിച്ചതിന്റെ ചരിത്രം കൂടി നൈജീരിയക്ക് പറയാനുണ്ട്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്സില്‍ നൈജീരിയ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് നൈജീരിയ ഒളിംപിക്സ് സ്വര്‍ണം നേടിയത്. കാലുവും ഒക്കാച്ചയും ഓലീഷും അടങ്ങുന്ന സുവര്‍ണ തലമുറയായിരുന്നു അത് സാധ്യമാക്കിയത്.