കോട്ടയം: സംസ്ഥാനം പാലുല്‍പ്പാദനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് സ്വയം പര്യാപ്തമാകുമെന്ന് ക്ഷീരവികസനമന്ത്രി കെ രാജു. കോട്ടയത്ത് മില്‍മയുടെ നവീകരിച്ച സംസ്‌ക്കരണ പ്ലാന്റ് ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

50,000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിക്കാന്‍ ശേഷിയുണ്ടായിരുന്ന വടവാതൂരിലെ മില്‍മാ പ്ലാന്റില്‍ നവീകരണത്തിലൂടെ 75,000 ലിറ്റര്‍ ആയി ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2014ലാണ് നവീകരണം തുടങ്ങിയത്. 12 കോടി മുതല്‍ മുടക്കി നവീകരിച്ചതോടെ പാല്‍ സംസ്‌ക്കരണത്തിലും സംഭരണത്തിലും കോട്ടയം സ്വയം പര്യാപ്തമായി. സംസ്ഥാനത്തിനാവശ്യമായ പാല്‍ മുഴുവന്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതിനാണ് ശ്രമമെന്ന് പ്ലാന്റ് ഉത്ഘാടനം ചെയ്ത മന്ത്രി കെ രാജു പറഞ്ഞു.

പാലുല്‍പ്പാദനത്തില്‍ കോട്ടയം ജില്ല സംസ്ഥാനത്ത് ഒന്‍പതാം സ്ഥാനത്താണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ലാഭവിഹിതം കൊടുക്കുന്നതിനാണ് മേഖലായൂണിയനുകള്‍ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ഷിരകര്‍ഷകന്റെ വിഹിതം വര്‍ദ്ധിക്കുന്നത് കൊണ്ടാണ് മില്‍മാപാലിന്റെ വില കൂട്ടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആരും എതിര്‍ക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.