ന്യൂഡല്‍ഹി: ഗുജറാത്തിൽ സൈനികർക്കു ലഭിക്കുന്ന മദ്യം പുറത്തു വിൽക്കുന്നതായി സൈനികന്റെ വെളിപ്പെടുത്തൽ. അതിർത്തി രക്ഷാ സേനയിൽ ക്ലർക്കായ നവരതൻ ചൗധരിയാണ് മദ്യം പുറത്തു വിൽക്കുന്നവെന്ന് ആരോപിക്കുന്നത്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ചൗധരി പറയുന്നു.

മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ സൈനികർക്കു ലഭിക്കുന്ന മദ്യം പുറത്തു വിൽക്കുന്നതായാണ് അതിർത്തി രക്ഷാ സേനയിൽ ക്ലർക്കായ നവരതൻ ചൗധരി ആരോപിക്കുന്നത്. ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചൗധരി ആരോപണമുന്നയിക്കുന്നത്. ജനുവരി 26ന് പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പലതവണ പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും ചൗധരി പറയുന്നു.പരാതി നൽകുമ്പോൾ സ്ഥലം മാറ്റുകയാണ് പതിവെന്നും ജവാൻ ആരോപിക്കുന്നു. മദ്യം വിൽക്കുന്നതിന്റെ ദൃശ്യങ്ങളും ചൗധരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നവരതൻ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്.