തിരുവനന്തപുരം: ഭൂമി കൈയ്യേറ്റം ഉള്‍പ്പെടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ആരോപണം സര്‍ക്കാര്‍ പലവിധത്തിലും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യമന്ത്രിയാണ്. ഇതില്‍ അദ്ദേഹം ഉചിതമായ തീരുമാമെടുക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും പത്രം വായിക്കുന്നുണ്ട്. ന്യായമായ കണ്ടെത്തലുകളും ഉണ്ടാകും, നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളാരും കൈയേറാന്‍ പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസയം മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനം ശരിവച്ച് ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കണ്ടെത്തിയ ഇടക്കാല റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കളക്ടര്‍ കൈമാറി. നിയമ ലംഘനങ്ങള്‍ കൂടുതൽ സ്ഥീരകരിക്കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത് . ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതു പോലെ ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ്ങിനും പ്രധാന വഴിക്കുമായി അനധികൃതമായ നിലം നികത്തിയിട്ടുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടും കണ്ടെത്തുന്നു. ഉപഗ്രഹ ചിത്രങ്ങളും കൂടി പരിഗണിച്ചാണ് ഈ നിഗമനം. ഭൂമി ഘടനയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് തെളിഞ്ഞത്. നിയമ ലംഘനങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പ അധികൃതരിൽ നിന്ന് തെളിവെടുക്കും. രേഖകളുമായി ചൊവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്