ദില്ലി: കേന്ദ്രമന്ത്രി വി.കെ സിംഗിന്‍റെ ഭാര്യയെ ഭീഷണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ ഫോണ്‍ വഴി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നും കുടുംബത്തെ അപകടപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്ന് സിംഗിന്‍റെ ഭാര്യ ഭാരതി സിംഗ് പൊലീസിൽ പരാതി നൽകി 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്‍റെ കുടുംബവുമായി പരിചയമുള്ള പ്രദീപ്‌ ചൗഹാനെന്ന 27കാരനെതിരെയാണ് പരാതി. ആഗസ്ത് ആറിന് പ്രദീപ് സിംഗ് വി കെ സിംഗിന്റെ ഭാര്യ ഭാരതി സിംഗുമായി ഫോണിൽ സംസാരിച്ചു. ഇത് റെക്കോഡ് ചെയ്ത ചെയ്ത പ്രദീപ് ചൗഹാൻ, രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ സംഭാഷണവും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി. 

തന്‍റെ കൈവശം ലൈസന്‍സുള്ള തോക്കുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അപകടപ്പെടുത്തുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ ഉള്ളടക്കമെന്താണെന്ന് വ്യക്തമല്ല. ഫോണില്‍ വിളിച്ച് നിരന്തരം അപമാനിച്ചുവെന്നും ഭര്‍ത്താവിന്‍റെ പ്രശസ്തി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാരതി സിംഗ് പരാതി നൽകി.

പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഭീഷണിപ്പെടുത്താനുപയോഗിച്ച ദൃശ്യങ്ങളും ഓഡിയോ റെക്കോര്‍ഡും കൃത്രിമമായി ചമച്ചതാണെന്ന് പൊലീസ് പറഞ്ഞു.