'' സംസ്ഥാന സർക്കാരിന് നല്‍കിയത് റെഡ് അലർട്ടാണ്. പ്രവചനം ഇല്ലായിരുന്നു എന്ന വാദം അടിസ്ഥാന രഹിതമാണ് ''

ദില്ലി: പ്രളയ കാരണത്തിൽ ഭിന്നാഭിപ്രായവുമായി കേന്ദ്ര ജലകമ്മീഷനും ഭൗമശാസ്ത്ര മന്ത്രാലയവും. ഡാമുകൾ ഒന്നിച്ചു തുറന്നതല്ല പ്രളയകാരണമെന്ന ജലകമ്മീഷൻ വാദം തള്ളി ഭൗമശാസ്ത്ര സെക്രട്ടറി. കനത്ത മഴയെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സെക്രട്ടറി എം രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സർക്കാരിന് നല്‍കിയത് റെഡ് അലർട്ടാണ്. പ്രവചനം ഇല്ലായിരുന്നു എന്ന വാദം അടിസ്ഥാന രഹിതമാണ്. കനത്തമഴ മാത്രമല്ല പ്രളയത്തിന് കാരണം. ഡാമുകൾ തുറന്നതും പ്രളയത്തിനിടയാക്കി. കാലാവസ്ഥ പ്രവചനം ഗൗരവമായി എടുക്കാൻ കേരളം തയ്യാറാവണമെന്നും രാജീവന്‍ വ്യക്തമാക്കി.

എന്നാല്‍ പ്രളയത്തിന് കാരണമായത് ഡാമുകള്‍ തുറന്നുവിട്ടതല്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര പറഞ്ഞിരുന്നു. മഹാപ്രളയത്തിന് കാരണമായത് അപ്രതീക്ഷതവും ശക്തവുമായ മഴയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ ദുരിതം വര്‍ധിപ്പിച്ചു. വികലമായ വികസന നയവും കയ്യേറ്റങ്ങളും ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര അറിയിച്ചിരുന്നു. 

അതേസമയം പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകേണ്ടിയിരുന്നത് കേന്ദ്ര ജലകമ്മീഷനാണെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ വ്യക്തമാക്കി. അതിനുള്ള സംവിധാനങ്ങൾ കേരളത്തിലില്ല. വൈദ്യതി ബോർഡിനെ കുറ്റപ്പെടുത്തരുതെന്നും എന്‍എസ് പിള്ള പറഞ്ഞു.