പതിനഞ്ചുകാരനെ പീഡിപ്പിച്ചു; വിജയവാഡയിൽ നാൽപത്തഞ്ച് വയസ്സുള്ള സ്ത്രീ അറസ്റ്റിൽ
- പീഡനത്തിനിരയായത് പ്രായപൂർത്തി ആകാത്ത കൗമാരക്കാരൻ
- പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
വിയജവാഡ: പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ പീഡിപ്പിച്ചതിന്റെ പേരിൽ നാൽപത്തഞ്ച് വയസ്സുള്ള സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി പീഡനത്തിനിരയായിരുന്നു ഈ കൗമാരക്കാരൻ. പ്രതിയായ സ്ത്രീയെ അവരുടെ വീട്ടിൽ നിന്നാണ് അയൽവാസികളും കുടുംബാംഗങ്ങളും ചേർന്ന് പിടികൂടിയത്. പീഡനത്തിനിരയായ കൗമാരക്കാരന്റെ അയൽവാസിയാണ് ഈ സ്ത്രീ.
കുട്ടിയെ പ്രലോഭിപ്പിച്ചാണ് സ്ത്രീ ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. പതിനഞ്ചുകാരനായ ആൺകുട്ടിയെ ഇവർ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമത്തെ ചെറുക്കുന്ന പോക്സോ ആക്റ്റ് പ്രകാരമാണ് കേസ്. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്ത്രീയെ റിമാൻഡ് ചെയ്തു.
കുട്ടികൾക്കെതിരെയുള്ള അതിക്രമം കഴിഞ്ഞ കുറച്ചു നാളുകളായി വിജയവാഡയിൽ വർദ്ധിച്ചു വരികയാണ്. ഗുണ്ടൂർ ജില്ലയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് അറുപത്തഞ്ച് വയസ്സുകാരനെ ഗുണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.