പോസ്കോ നിയമപ്രകാരം കേസെടുത്തു പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ല

പത്തനംതിട്ട: അടൂരില്‍ അമ്മയില്ലാത്ത സഹോദരങ്ങളെ പതിനാലുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. എന്നാല്‍ പോസ്കോ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആരോപണം. ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തിരുന്നു.

അടൂരിലെ കുട്ടികളുടെ വീട്ടില്‍ വച്ചാണ് ബന്ധുവായ പതിനാലുകാരന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇവരുടെ പിതാവ് വിദേശത്താണ്. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ താമരശേരിയിലെ അച്ഛന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ചപ്പോഴാണു പീഡന വിവരം പുറത്തായത്. കുട്ടികളെ അസ്വഭാവിക പെരുമാറ്റം കണ്ട് ചൈല്‍ഡ് ലൈന്‍ വഴി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് ക്രൂര പീഡനം പുറത്തായത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ബന്ധു പീഡിപ്പിച്ചതെന്നാണ് ചൈല്‍ഡ് ലൈനോട് കുട്ടികള്‍ പറഞ്ഞത്. സംഭവമറിഞ്ഞ് വിദേശത്തുള്ള കുട്ടികളുടെ പിതാവിന്‍റെ പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. പീഡനം നടന്ന അടൂര്‍ പൊലീസിന് പരാതി കൈമാറി. എന്നാല്‍ അടൂര്‍ പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. 

പോസ്കോ നിയമപ്രാകരം കേസെടുത്തിട്ടും നടപടിയെടുക്കാത്തത് ക്രിമിനല്‍ കുറ്റമാണ്. കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കുട്ടികളെ അടൂരിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നമുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അടൂര്‍ പൊലീസ് പറഞ്ഞു.