നാസിക്ക്: അഞ്ചു വയസ്സുകാരിയായ സ്വന്തം മകളെ പിതാവ് പീഡിപ്പിക്കുന്നതിന് സാക്ഷിയായ മുത്തശ്ശി മകന്‍ പീഡനക്കേസില്‍ കുടുങ്ങാതിരിക്കാന്‍ കൊച്ചുമകളെ കൊന്നു. മഹാരാഷ്ട്രയിലെ നാസിക്കിലെ ജുവാ ലേക്ക് വാനി ഗ്രാമത്തില്‍ ഇന്നലെ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

സച്ചിന്‍ ഷിന്‍ഡേ എന്നയാളാണ് രാത്രിയുടെ ഇരുളില്‍ മകളെ ബലാത്സംഗം ചെയ്തത്. എന്നാല്‍ ഷിന്‍ഡേയുടെ മാതാവ് അനുസായ ഈ രംഗം കാണുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ മകനെ പോലീസ് പിടിക്കുമോ എന്ന് ഭയന്ന അവര്‍ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 

ശവം സമീപത്ത് നടക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കൊണ്ടിട്ടു. സംഭവങ്ങള്‍ നടക്കുമ്പോള്‍ പെണ്‍കുഞ്ഞിന്റെ മാതാവ് സ്ഥലത്തില്ലായിരുന്നു. വീടിനടുത്ത് ഒരു സ്‌കൂളിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്നുണ്ട്. ഇവിടെ കൊണ്ടുവന്നായിരുന്നു മൃതദേഹം മറവ് ചെയ്തത്. ഇതിന് ശേഷം മകളെ ആരോ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് അനുസായ പോലീസിന് പരാതി നല്‍കുകയും ചെയ്തു. 

അന്വേഷണത്തിന് ഇടയില്‍ മൃതദേഹം പോലീസ് കണ്ടെത്തുകയും പ്രാഥമികാന്വേഷണത്തിന് ശേഷം ഷിന്‍ഡേയെയൂം മാതാവിനെയും ചോദ്യം ചെയ്യുകയുമുണ്ടായി. ഈ ചോദ്യം ചെയ്യലില്‍ ഷിന്‍ഡേയും മാതാവും കുറ്റം സമ്മതിക്കുകയായിരുന്നു. ഷിന്‍ഡേയ്ക്ക് എതിരേ പോക്സോ പ്രകാരവും അയാളുടെ മാതാവിനു എതിരേ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.