ന്യൂനപക്ഷ സ്കോളർഷിപ്പ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി പ്രകാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു
ദില്ലി: ന്യൂനപക്ഷ സ്കോളർഷിപ്പിന് അർഹരായവർക്ക് ഇനി തുക നേരിട്ട് ബാങ്കിലെത്തും. ന്യൂനപക്ഷ സ്കോളർഷിപ്പ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി പ്രകാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെയാണ് ഇത്.
അനർഹരായ ആളുകൾ സ്കോളർഷിപ്പ് വാങ്ങുന്നത് തടയാനാണ് നടപടിയെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. നിലവിൽ ഗ്യാസ് സബ്സിഡി അടക്കുമുള്ള സർക്കാർ ആനുകൂല്യങ്ങൾ ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ ആയാണ് കേന്ദ്രസർക്കാർ നൽകുന്നത്.
രാജ്യത്തെ രണ്ടരകോടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ ഇതുവരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അര്‍ഹരായിട്ടുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയും, പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെയും, പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും ഇങ്ങനെ മൂന്ന് വിഭാഗത്തിലായാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നവരില്‍ അന്‍പത് ശതമാനവും പെണ്‍കുട്ടികളാണെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ കണക്ക്.
