ദില്ലി: നോട്ട് അച്ചടി കേന്ദ്രത്തില്‍നിന്നു അച്ചടിപ്പിശകുകള്‍ മൂലം ഒഴിവാക്കിയ 90 ലക്ഷം രൂപയുടെ നോട്ടുകള്‍ മോഷ്ടിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. നോട്ടു പരിശോധനാ വിഭാഗത്തിലെ സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മ എന്നയാളാണ് അറസ്റ്റിലായത്.

അച്ചടിശാലയില്‍നിന്നു പല തവണകളായി മോഷ്ടിച്ച പണവും സിഐഎസ്എഫ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണവിവരം പുറത്തായത്. നേരിയ അച്ചടിപ്പിശകുകള്‍ മൂലം ഒഴിവാക്കുന്ന 500, 200 രൂപ കറന്‍സികള്‍ ഷൂവിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയിരുന്നത്.

 ജനങ്ങള്‍ക്ക് പെട്ടെന്നു മനസ്സിലാകാത്ത പിശകുകളായതിനാല്‍ നോട്ടുകള്‍ വിപണിയില്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നു സിഐഎസ്എഫ് പറഞ്ഞു. ഇയാളുടെ ഓഫിസില്‍നിന്നു 26.09 ലക്ഷവും വീട്ടിലെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിപ്പിച്ചിരുന്ന 64.50 ലക്ഷം രൂപയും കണ്ടെടുത്തു. ഓഫിസിലെ പെട്ടിയിലും വീട്ടിലുമായാണു പണം ഒളിപ്പിച്ചിരുന്നതെന്നു ദേവാസ് എസ്പി അന്‍ഷുമാന്‍ സിങ് പറഞ്ഞു.