ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍നിന്ന് വാങ്ങിയ സെകന്‍റ് ഹാന്‍റ് വാഹനവുമായി  കനൗജിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. എക്സ്പ്രസ്‍വേയുടെ ഒരുഭാഗം തകര്‍ന്നതാണെന്ന് അറിയാതെ വാഹനമോടിച്ച് അപകടത്തില്‍ പെടുകയായിരുന്നു

ലക്നൗ: റോഡില്‍നിന്ന് 20 അടി താഴ്ചയിലേക്ക് വീണ എസ്‍യുവില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്ര-ലക്നൗ എക്സ്പ്രസ്‍വേയില്‍ നിന്നാണ് കാര്‍ ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാല് സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആഗ്രയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയായി ദൗകിയിലാണ് അപകടം ഉണ്ടായത്.

ഓട്ടോറിക്ഷാ ഡ്രൈവറാണ് വാഹന ഉടമ. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍നിന്ന് വാങ്ങിയ സെകന്‍റ് ഹാന്‍റ് വാഹനവുമായി കനൗജിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. എക്സ്പ്രസ്‍വേയുടെ ഒരുഭാഗം തകര്‍ന്നതാണെന്ന് അറിയാതെ വാഹനമോടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്നത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ആദ്യമായാണ് ഇവര്‍ 302 കിലോമീറ്റര്‍ ദൂരം എസ്‍യുവില്‍ യാത്ര ചെയ്യുന്നത്. 

നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ കാര്‍ കുഴിയില്‍നിന്ന് പുറത്തെടുത്തു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. ഹൈവേയില്‍ എങ്ങനെ കുഴി രൂപപ്പെട്ടുവെന്ന് അന്വേഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടു. 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.