ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സം​ഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍ ഉള്‍പ്പെടെ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള‍ പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 

മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് പിഷാരടി നടത്തിയതെന്നാണ്. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തി, ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. 

ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സം​ഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News