എം.കെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു
ഡിഎംകെയുടെ ജനറൽ കൗൺസിൽ ചേര്‍ന്ന് ഏക കണ്ഠേനയാണ് സ്റ്റാലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ട്രഷറർ ആയി എസ് ദുരൈ മുരുകനേയും തെരഞ്ഞെടുത്തു. 49 വർഷത്തിന് ശേഷമാണ് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.
ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെയുടെ ജനറൽ കൗൺസിൽ ചേര്‍ന്ന് ഏക കണ്ഠേനയാണ് സ്റ്റാലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ട്രഷറർ ആയി എസ് ദുരൈ മുരുകനേയും തെരഞ്ഞെടുത്തു. 49 വർഷത്തിന് ശേഷമാണ് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.
1969 മുതൽ മരണം വരെ എം കരുണാനിധി ആയിരുന്നു പാർട്ടി അധ്യക്ഷൻ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിൻ ട്രഷറർ പദം രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകൻ വരുന്നത്. പാർട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഏകകണ്ഠേനയാണ് ഇരുവരെയും പിന്തുണച്ചത്.
ഡിഎംകെയുടെ 2700 ലധികം പ്രതിനിധികൾ ആണ് ജനറൽ കൗൺസിലിൽ പങ്കെടുത്തത്. അതേസമയം സ്റ്റാലിന്‍റെ സഹോദരന്‍ അഴഗിരി വെല്ലുവിളിയുമായി രംഗത്തുണ്ട്. സെപ്തംബര്‍ അഞ്ചിന് സ്റ്റാലിനെ വെല്ലുവിളിച്ച് ചെന്നൈയില്‍ മഹാറാലി നടത്തുമെന്ന് അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ട്.