അവസാന മുന്നറിയിപ്പാണ്, ജീവിക്കണോ മരിക്കണോയെന്ന് ചോദിക്കുന്ന സന്ദേശത്തില്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നുമുണ്ട്. 

ലക്നൗ: അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് തനിക്ക് വധഭീഷണിയെ ലഭിച്ചതായി കാണിച്ച് എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് ആറിന് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായാണ് ബിഎസ്പി എംഎല്‍എ ഉമാശങ്കര്‍ സിംഗ് ലക്നൗ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ആദ്യം ഫോണില്‍ ഒരു സന്ദേശം വന്നു.

ദില്ലിയില്‍ ആയിരുന്നതിനാല്‍ മെയില്‍ പിന്നെ പരിശോധിക്കാമെന്ന് താന്‍ തീരുമാനിച്ചു. യുവാക്കളില്‍ നിന്ന് ബയോഡാറ്റകള്‍ എപ്പോഴും ലഭിക്കുന്നതിനാല്‍ കാര്യങ്ങളെ വലിയ ഗൗരവമായി എടുത്തില്ല. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം വീണ്ടും അതേ നമ്പറില്‍ നിന്ന് ഫോണില്‍ സന്ദേശം വന്നു. അവസാന മുന്നറിയിപ്പാണ്, ജീവിക്കണോ മരിക്കണോയെന്ന് ചോദിക്കുന്ന സന്ദേശത്തില്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നുമുണ്ട്.

അപ്പോള്‍ താന്‍ ഇ-മെയില്‍ പരിശോധിച്ചു. അതില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ചിത്രമുണ്ടായിരുന്നു. താങ്കള്‍ ബാലിയയിലെ ജനങ്ങളെ സേവിക്കുന്നുണ്ട്. ഇത് വീണ്ടും തുടരണമെങ്കില്‍ ഒരു കോടി രൂപ നല്‍കണം. അല്ലെങ്കില്‍ താങ്കള്‍ക്കായി ഒറു ബുള്ളറ്റ് മാത്രം മതിയാകും. എപ്പോള്‍ വേണമെങ്കില്‍ കൊല്ലാന്‍ സാധിക്കുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം.

ഫോണില്‍ സന്ദേശം വന്ന നമ്പര്‍ ഇതോടെ ട്രൂക്കോളറില്‍ ( നമ്പര്‍ ആരുടേതെന്ന് അറിയാന്‍ സഹായിക്കുന്ന ആപ്പ്) പരിശോധിച്ചപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ടെക്സ്റ്റ് ഗ്രൂപ്പ് എന്നാണ് കാണിച്ചത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി ലക്നൗ പൊലീസ് അറിയിച്ചു. യുപിയിലെ ബാലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് ഉമാശങ്കര്‍.