തീവ്രവാദവും മൗലികവാദവുമാണ് എല്ലാ രാഷ്‌ട്രങ്ങളുടെയും പൊതുവായ സുരക്ഷാഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആസിയാന്‍ ഉച്ചകോടിയില്‍ പറഞ്ഞു. സ്ഥിരതയും സമാധാനവും ഉറപ്പാക്കാന്‍ ആസിയാന്‍ രാഷ്‌ട്രങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആസിയാന്‍ ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും രാഷ്‌ട്രതലന്മാര്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിനെതിരെ കൂട്ടായ ഇടപെടല്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. തീവ്രവാദവും മൗലികവാദവുമാണ് എല്ലാ രാഷ്‌ട്രങ്ങളും നേരിടുന്ന പൊതുവായ സുരക്ഷാപ്രശ്നം. ഭീഷണി പ്രാദേശിക തലത്തിലും അയല്‍രാജ്യത്തുനിന്നുമാകാം.

ദുരന്തനിവാരണ പ്രവര‍്ത്തനങ്ങളില്‍ കൂട്ടായ ഇടപെടലുകള്‍ അനിവാര്യമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം ഇന്ത്യ നവംബറില്‍ വിളിച്ചുചേര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിരതക്കും സമാധാനത്തിനും വേണ്ടി ഇന്ത്യ നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലാവോസിന്‍റെ തലസ്ഥാനമായ വിയന്‍റേനില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്ക് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമയി മോദി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് എട്ടാമത്തെ കൂടിക്കാഴ്ചയാണ് ഇരുനേതാക്കളും നടത്തിയത്. മിഷേലുമൊത്തെ താജ്മഹല്‍ കാണമെന്ന മോഹം കൂടിക്കാഴ്ചയില്‍ ഒബാമ പ്രധാനമന്ത്രി മോദിയെ അറിയിച്ചു.