ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാനായി നരേന്ദ്ര മോദി മനിലയിലെത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി മോദി വൈകിട്ട് തന്നെ കൂടിക്കാഴ്ച നടത്തി. ഏഷ്യാ- പസഫിക് മേഖലയിൽ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാൻ ഇന്ത്യാ, ജപ്പാൻ, ഓസ്‍ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങൾ ധാരണയായി.

പതിഞ്ചാമത് ആസിയാൻ സമ്മേളനത്തിലും 12മത് പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാനായി വെകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പൈൻസിലെ മനിലയിലെത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ തിങ്കളാഴ്‍ചയുണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ വാനോളം പുകഴ്‍ത്തിയാണ് ചൈനീസ് സന്ദർശനത്തിന് ശേഷം ട്രംപ് മനിലയിൽ എത്തിയത്. പാക്കിസിഥാനും ചൈനയും ഉയർത്തുന്ന ഭീഷണി മറികടക്കാൻ അമേരിക്കയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കും. ചൈനീസ് സന്ദർശനത്തിലൂടെ ട്രംപിന്റെ നിലപാടുകളിൽ മാറ്റമുണ്ടായോ എന്നാണ് വിദേശകാര്യ മന്ത്രാലയം ഉറ്റുനോക്കുന്നത്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാകും ആസിയാൻ സമ്മേളനത്തിലെ ചർച്ച. നാളെ ആരംഭിക്കുന്ന സമ്മേളങ്ങൾക്ക് മുന്നോടിയായി ഇന്ന് ഇന്ത്യാ- ഓസ്‍ട്രേലിയ അമേരിക്ക ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ പ്രതിനിധികൾ ഉച്ചയോടെ കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഇന്തോ- പസഫിക് മേഖലയിലെ ഭീകരവാദം അവസാനിപ്പിക്കാനും സാമ്പത്തിക പുരോഗതിയും സമാധാനവും ഉറപ്പാക്കാനും ഒരുമിച്ച് നീങ്ങാനും രാജ്യങ്ങൾ തമ്മിൽ ധാരണയായി. മൂന്ന് ദിവസത്തെ ഫിലിപ്പൈൻസ് സന്ദർശനത്തിനിടെ ട്രംപിനെ കൂടാതെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തും.