അവിശ്വാസ പ്രമേയം നേരിടാന്‍ മോദിയെ പ്രേരിപ്പിച്ചത് ഇതാണ്
- അവിശ്വാസ പ്രമേയം അനുവദിക്കാനുള്ള ലോക്‌സഭാ സ്പീക്കര്‍ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിരുന്നു
ദില്ലി: അവിശ്വാസ പ്രമേയം അനുവദിക്കാനുള്ള ലോക്‌സഭാ സ്പീക്കര്‍ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിരുന്നു. സാധാരണ ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കില്ലെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ ഇതുവരെ എടുത്തിരുന്നത്. ഈ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചാണ് മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ മൂന്നാം ദിനം വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന് ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞത്.
അവിശ്വസപ്രമേയം തങ്ങളെ ബാധിക്കില്ലെന്ന് പൂര്‍ണ്ണ ബോധ്യം മോദിയുടെ സര്‍ക്കാറിനുണ്ട്. ലോക്സഭയില്‍ ഇപ്പോഴും ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍. പ്രതിപക്ഷം ഒന്നിച്ചു നിന്നാലും ഒരു പക്ഷവും ചേരാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്കൊപ്പം ചേര്‍ന്നാലും സര്‍ക്കാരിനെ മറിച്ചിടാന്‍ സാധിക്കില്ല.
ബജറ്റ് സമ്മേളനത്തലെ പോലെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതിയത്. അന്ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബഹളത്തില്‍ മുങ്ങിയിരുന്നു സമ്മേളനത്തിന്‍റെ മിക്ക ദിവസങ്ങളും. എന്നാല്‍ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
എന്നാല്‍ മോദി സര്‍ക്കാറിനെതിരെ ഉയരുന്ന വിഷയങ്ങള്‍ പൊതു ചര്‍ച്ചയില്‍ എത്തിക്കുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സെഷനില്‍ എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ വലിയ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെന്നതാണ് അന്ന് ഈ പ്രമേയം അനുവദിക്കാത്തതിന് കാരണം. എന്നാല്‍ ഇപ്പോള്‍ കൃത്യമായ ഗൃഹപാഠം ചെയ്താണ് ബിജെപി സമ്മേളനത്തിന് എത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
എത് വിഷയത്തിലും ചര്‍ച്ചയാകാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനിരിക്കുകയാണ്. ആദ്യം നല്‍കിയത് ടിഡിപിയാണ്.
535 അംഗ ലോക്‌സഭയില്‍ സര്‍ക്കാരിന് 312 അംഗങ്ങളുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗബലം 147 ആണ്. ഒരു ഭാഗത്തും നില്‍ക്കാത്ത കക്ഷികളുടെ അംഗങ്ങള്‍ 76 പേരുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പൂര്‍ണ വിശ്വാസത്തിലാണ്.