ദില്ലിയിൽ വിദ്യാര്‍ഥികളുമായ നടത്തിയ സംവാദത്തിലാണ് വന്‍കിട വ്യവസായികളുടെ വായ്പ എഴുതിതള്ളൽ ആയുധമാക്കി രാഹുൽ മോദിയെ വിമര്‍ശിച്ചത്

ദില്ലി: കാര്‍ഷിക വായ്പയെ ചൊല്ലി മോദിയും രാഹുലും നേര്‍ക്കു നേര്‍. വന്‍കിടക്കാരുടെ കടമെഴുതി തള്ളി മോദി കാര്‍ഷിക കടം എഴുതിതള്ളാനും വിദ്യാഭ്യാസ വായ്പ നല്‍കാനും പണമില്ലന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു . കോണ്‍ഗ്രസിന്‍റെ കാര്‍ഷിക കടം എഴുതള്ളൽ വാഗ്ദാനം തിരഞ്ഞടുപ്പ് തട്ടിപ്പെന്ന് മോദി തിരിച്ചടിച്ചു.

ദില്ലിയിൽ വിദ്യാര്‍ഥികളുമായ നടത്തിയ സംവാദത്തിലാണ് വന്‍കിട വ്യവസായികളുടെ വായ്പ എഴുതിതള്ളൽ ആയുധമാക്കി രാഹുൽ മോദിയെ വിമര്‍ശിച്ചത്. കാര്‍ഷിക കടം എഴുതി തള്ളുമെന്ന് വാക്ക് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പാലിച്ചു. ചോദ്യങ്ങള്‍ക്ക് ജനങ്ങളുടെ മുന്നിൽ വന്ന് മറുപടി നല്‍കാൻ മോദി ധൈര്യം കാട്ടണം. അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെയാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതെന്നും രാഹുൽ പറഞ്ഞു .

രാഹുലിന്‍റെ ആരോപണങ്ങള്‍ക്ക് മോദി മറുപടി നല്‍കിയത് രാജസ്ഥാനിൽ കോണ്‍ഗ്രസ് തട്ടകമായ ടോങ്കിലെ ബി.ജെ.പി റാലിയിലാണ്. കോണ്‍ഗ്രസിന്‍റെ കാര്‍ഷികകടം എഴുതി തള്ളല്‍ തട്ടിപ്പാണെന്ന് മോദി കുറ്റപ്പെടുത്തി. ചിലര്‍ പാകിസ്ഥാന്‍റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അവര്‍ക്ക് എങ്ങനെയും തന്നെ അധികാരത്തിൽ നിന്ന് താഴെയിറക്കിയാൽ മതിയെന്നും മോദി വിമര്‍ശിച്ചു. പുൽവാമ പശ്ചാത്തലത്തിൽ ദേശീയത ഉയര്‍ത്തി കൊണ്ടുള്ള പ്രചരണത്തിലാണ് പ്രധാനമന്ത്രി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.