തുരങ്കം നിലവില്‍ വരുന്നതോടെ ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള യാത്രാസമയം നിലവിലെ മൂന്നര മണിക്കൂറില്‍ നിന്നും പതിനഞ്ച് മിനിറ്റായി കുറയും. 

ശ്രീനഗര്‍: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ ശ്രീനഗറിലെത്തും. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ നിര്‍മ്മിക്കുന്ന പതിനാല് കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം അദ്ദേഹം ഇന്ന് നിര്‍വഹിക്കും. ഇതോടൊപ്പം കിഷന്‍ ഗംഗ പവര്‍ പ്രൊജക്ടും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശ്രീനഗറിലെത്തിയുണ്ട്.

6809 കോടി ചിലവ് പ്രതീക്ഷിക്കുന്ന സോജില്ല തുരങ്കം പൂര്‍ത്തിയാവുന്നതോടെ ഏത് കാലാവസ്ഥയിലും ശ്രീനഗറില്‍ നിന്നും ലേയിലേക്ക് സഞ്ചരിക്കാന്‍ സാധിക്കും. നിലവില്‍ ശൈത്യകാലത്ത് ലേയിലേക്കുള്ള ഗതാഗതം പാടെ തടസ്സപ്പെടുന്നതാണ് പതിവ്. ഇതിനുള്ള പ്രതിവിധിയായാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാതയില്‍ 11,578 അടി ഉയരത്തിലായാവും തുരങ്കം നിര്‍മ്മിക്കുക. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളോടെ നിര്‍മ്മിക്കുന്ന ഇരട്ടതുരങ്കം നിലവില്‍ വരുന്നതോടെ ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള യാത്രാസമയം നിലവിലെ മൂന്നര മണിക്കൂറില്‍ നിന്നും പതിനഞ്ച് മിനിറ്റായി കുറയും. 

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. റംസാന്‍ കണക്കിലെടുത്ത് വെടിനിര്‍ത്തലിന് കേന്ദ്രആഭ്യന്തരമന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഷോപിയാന്‍ മേഖലയിലും ആര്‍എസ്പുര ,സംക്ടറിലും പാക് സൈന്യം ഇന്നലെ രാത്രിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.