ബീജിങ്: ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന് ചൈനയിലെ ഷിയാമെനില്‍ നടക്കും. ബ്രിക്‌സ് ഉച്ചകോടിക്കിടെ രാവിലെ 10നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസി‍ഡന്‍റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ച. ദോക്ലാം അതിര്‍ത്തിയിലെ 73 ദിവസത്തെ സംഘര്‍ഷാവസ്ഥയ്‌ക്ക് ശേഷം ആദ്യമായാണ് മോദി ചൈനീസ് പ്രസിഡന്റിനെ കാണുന്നത്. 

ദോക്ലാമില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ കൂടിക്കാഴ്ച്ചയില്‍ വിഷയമാകും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ചൈനയുടെ പിന്തുണ തേടും. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യക്കുള്ള എതിര്‍പ്പും ചൈനയെ അറിയിച്ചേക്കും. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് മ്യാന്‍മറിലേക്ക് തിരിക്കും.