48  മണിക്കൂറിനകം ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസുകാരാണെന്ന പ്രസ്താവന കോടിയേരി ബാലകൃഷ്ണന്‍ പിന്‍വലിച്ചെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പികെ കൃഷ്ണദാസ്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായോ ആര്‍എസ്എസ് പിന്തുണയോടെ പൊതുസ്ഥാനാര്‍ത്ഥിയായോ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്ന അഭ്യൂഹം തുടരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.കെ.കൃഷ്ണദാസ് അറിയിച്ചത്. 

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍ പറഞ്ഞതിനെ പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. ഈ പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

അടുത്ത 48 മണിക്കൂറിനകം കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് കൃഷ്ണദാസിന്‍റെ മുന്നറിയിപ്പ്. ശബരിമലകേസില്‍ ഭക്തരുടെ പണം കൊണ്ട് ശബരിമലയെ തകര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചെന്നും സത്യസന്ധത ബാക്കിയുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.