മോഡലിന്‍റെ പാവാട വലിച്ചൂരാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറില്‍ പോകുകയായിരുന്ന മോഡലിന്‍റെ പാവാട വലിച്ച് പൊക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒരു റെഡിമേഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനം മോഡല്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലുണ്ടായ ആക്രമണമായതിനാല്‍ ഇവര്‍ നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ആരും തയ്യാറായില്ലെന്നും താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും മോഡല്‍ പറഞ്ഞിരുന്നു. പ്രായമായ ഒരു മനുഷ്യനാണ് തന്നെ വീണിടത്തുനിന്ന് പിടിച്ചെഴുനേല്‍പ്പിച്ചത്. എന്നാല്‍ തനിക്കിത് സംഭവിച്ചത് താന്‍ പാവാട ധരിച്ചതുകൊണ്ടാണെന്നായിരുന്നു അയാളുടെ പ്രതികരണമെന്ന് ട്വീറ്റില്‍ അവര്‍ കുറിച്ചിരുന്നു. 

മോഡലിന്‍റെ ട്വീറ്റ് വൈറലായതോടെ പ്രതികളെ ഉടന്‍ കണ്ടെത്തണമെനന് ആവശ്യം ഉയര്‍ന്നിരുന്നു. ബൈക്കിലെത്തിയവരുടെ വണ്ടി നംബര്‍ ആര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ പ്രദേശത്തെ അറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടന്ന് 24 മണിക്കൂറിനുളളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികമായി 20000 രൂപ നല്‍കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു