പലിശക്കാരൻ മഹാരാജ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
പലിശക്കാരൻ മഹാരാജയെ കോടതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
കൊച്ചി: പലിശക്കാരൻ മഹാരാജയെ കോടതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ദിവസം തോപ്പുംപടിയിലുള്ള കൊച്ചി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് നാടകീയമായി മഹാരാജയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് സ്വദേശി ഷാഹുൽ ഹമീദിൻറെ പരാതിയിലായിരുന്നു അറസ്റ്റ്. ഷാഹുൽ ഹമീദ് മാഹാരജയോട് മൂന്നു കോടി രൂപ കടമായി ആവശ്യപ്പെട്ടിരുന്നു.
ഇതിന് ഈടായി ചെക്കും പ്രോമിസറി നോട്ടും നൽകി. രണ്ടു കോടി മുപ്പത്തി അഞ്ചു ലക്ഷം രൂപ മാഹാരജ ഇയാൾക്ക് കൈമാറി. ഒരു കോടി തൊണ്ണൂറ്റി മൂന്നു ലക്ഷം രൂപ തിരികെ നൽകി. തിരിച്ചടവ് മുടങ്ങിയതോടെ മൂന്നു കോടി രൂപ അടച്ചില്ലെങ്കിൽ രേഖകൾ തിരികെ നൽകില്ലെന്നു മഹാരാജ നിലപാടെടുത്തു. ഷാഹുൽ ഹമീദിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടർന്നാണ് ഷാഹുൽ ഹമീദ് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് അവശ്യപ്പെട്ടത്. കോടതി തിങ്കളാഴ്ച വരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിലായി 500 കോടിയുടെ പലിശ ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് പൊലീസിൻറെ കണക്കൂ കൂട്ടൽ.