ഗോവയിലെ സങ്കോള്‍ഡ ഗ്രാമത്തിലെ വാടക വീട്ടിലാണ് 39കാരിയായ മോണിക താമസിച്ചുവന്നിരുന്നത്. വ്യഴാഴ്ച വേലക്കാരിയെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാച്ച്മാനും അയല്‍ക്കാരുംചേര്‍ന്ന് വാതില്‍തുറന്നു. വസ്‌ത്രങ്ങളൊന്നുമില്ലാതെ കൈയും കാലും കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചനിലയിലാരുന്നു മോണിക്കയുടെ മൃതദേഹം. തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. 

മോണിക്കയ്‌ക്ക് നേരത്തെ പരിചയം ഉള്ള ആളാവാം കൊലയാളിയെന്നും പൊലീസ് പറയുന്നു. വീട് ബലം പ്രയോഗിച്ച് തുറന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. വീട്ടില്‍ കവര്‍ച്ച നടന്നതായി സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്നാണ് കാവല്‍ക്കാരന്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടു കിട്ടിയാല്‍ മാത്രമേ മരണകാരണം എന്താണെന്നു വ്യക്തമാകുകയുള്ളൂ. ബലാല്‍സംഘം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയായ മോണിക്ക കഴിഞ്ഞ ജുലൈയിലാണ് ഇവിടെ താമസം തുടങ്ങിയത്.