ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതുല്‍ മൊഴികള്‍ പുറത്തുവന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണം സംഘത്തിന് മൊഴി നല്‍കി.

കൊച്ചി: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതുല്‍ മൊഴികള്‍ പുറത്തുവന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കി. ലൈംഗിക ചുവയോടെ പെരുമാറിയിരുന്നു. പലപ്പോഴും മോശം പെരുമാറ്റം ബിഷപ്പില്‍ നിന്നുണ്ടായിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ നാല് പേര്‍ ഒഴികെ ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 

അതിനിടെ കേസില്‍ ഭകല്‍പ്പൂര്‍ ബിഷപ്പിന്‍റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മൊഴി നല്‍കിയ കന്യാസ്ത്രീകളും മറ്റു ചില കന്യാസ്ത്രീകള്‍ക്കും ജലന്ധര്‍ ബിഷപ്പിനെതിരെ ഭകല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. 

അതേസമയം ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശക്തമാക്കണമെന്നും ബിഷിപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.