പത്തനംതിട്ടയില്‍ കൂടുതല്‍ ബോട്ടുകളെത്തി; 10 ഫിഷിംഗ് ബോട്ടുകള്‍ നീണ്ടകരയില്‍ നിന്നെത്തും
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പത്തനംതിട്ടജില്ലയില്‍ വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ബോട്ടുകളെത്തും. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായെത്തിക്കും. ഇതില്‍ മൂന്നെണ്ണം എത്തിക്കഴിഞ്ഞു.
പത്തനംതിട്ട: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പത്തനംതിട്ടജില്ലയില്‍ വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ബോട്ടുകളെത്തും. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായെത്തിക്കും. ഇതില്‍ മൂന്നെണ്ണം എത്തിക്കഴിഞ്ഞു. ഏഴ് എണ്ണം ഒരു മണിക്കൂറിനുള്ളില്‍ എത്തുമെന്നാണ് വിവരം. റബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വലിയ ഫിഷിംഗ് ബോട്ട് സഹായകമാകും.
എന്‍ഡിആര്‍എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. പുലര്‍ച്ചെ മുതല്‍ ഇവ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും. തെക്കേമലയിൽ രണ്ട് ബോട്ടുകൾ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിൽക്കുന്നുണ്ട്. റാന്നിയിൽ പുതുതായി എത്തിയ രണ്ട് ബോട്ടുകൾ കൂടി പ്രവർത്തനം തുടങ്ങി. കൂടുതല്‍ പേരെ രാവിലയോടെ രക്ഷിക്കാനാകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.