പുതുവര്‍ഷ അവധികളും ആഴ്ചയവസാനവും പ്രമാണിച്ച് കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നൂറ് കണക്കിന് നിയമ ലംഘകര്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെയില്‍ ഇരുപതിനായിരത്തിലധികം ഗതാഗത നിയമ-ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിനിന്ന് വിവധ കുറ്റകൃത്യങ്ങളുടെ പേരില്‍ 650 പേരെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഇതില്‍ ക്രിമിനല്‍, സിവില്‍ കേസുകളില്‍ പോലീസ് തെരയുന്ന 118 പേരെയും താമസ-കുടിയേറ്റ നിയമം ലംഘിച്ച 90 പേരെയും സുരക്ഷാ ഉദ്യോസ്ഥര്‍ പിടികൂടിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ സാധിക്കാതെപോയ 378 പേര്‍, സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയ 54, മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട് 53 പേരെയും മോഷണത്തിന് നാലുപേരെയും ലേബര്‍ നിയമം ലംഘിച്ച 78 പേരെയും പിടികൂടിയിട്ടുണ്ട്. പുതുവര്‍ഷാരംഭത്തിന്റെ തലേ ആഴ്ചയില്‍ നടത്തിയ പരിശോധനയില്‍ 1363 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 50 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. 801 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വികലാംഗര്‍ക്കായി നീക്കിവച്ചിരിക്കുന്ന പാര്‍ക്കിംഗ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത 49 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ഒരു മാസത്തിനിടെയില്‍ 21,022 ഗതാഗതനിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.