കണ്ണൂരിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകള്‍; നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ്
നിരക്ക് കുറയ്ക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ എൻ ചോബേ യോഗത്തിൽ ഉറപ്പു നൽകി. സംസ്ഥാനത്തുനിന്ന് കൂടുതൽ സർവ്വീസുകള്‍ നടത്താൻ വിമാന കമ്പനികള്‍ താൽപര്യം പ്രകടപ്പിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാർച്ച് 31 ഓടെ കൂടുതൽ ആഭ്യന്തര വിദേശ സർവ്വീസുകള്‍ ആരംഭിക്കും. ഉത്സവ സമയങ്ങളിൽ അനധികൃതമായി വിമാന നിരക്ക് വദ്ധിപ്പിക്കില്ലെന്ന് കമ്പനി അധികൃതരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സംസ്ഥാത്തുനിന്നുള്ള ആഭ്യന്തര- വിദേശ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി വിമാന കമ്പനികളുടെ യോഗം വിളിച്ചത്. കണ്ണൂരിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതി യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചു.
നിരക്ക് കുറയ്ക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ എൻ ചോബേ യോഗത്തിൽ ഉറപ്പു നൽകി. സംസ്ഥാനത്തുനിന്ന് കൂടുതൽ സർവ്വീസുകള്‍ നടത്താൻ വിമാന കമ്പനികള്‍ താൽപര്യം പ്രകടപ്പിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു. കണ്ണൂരിൽ നിന്ന് ഇൻഡിഗോ, ഗോ എയർ, എയർ ഇന്ത്യഎക്സപ്രസ് കമ്പനികള്‍ മാർച്ച് മാസത്തോടെ കൂടുതൽ സർവ്വീസ് ആരംഭിക്കും. മാച്ച് 31ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ സർവ്വീസ് തുടങ്ങും.
ബഹ്റൈൻ, കുവൈറ്റ്, മസ്ക്കറ്റ് എന്നീ രാജ്യങ്ങളിലേക്കാണ് കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് സീ പ്ലെയ്നിനുള്ള സാധ്യകള്‍ പരിശോധിക്കുമെന്നും ചർച്ചയുണ്ടായി. വിശദമായ പഠനത്തിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂയെന്നായിരുന്നു യോഗ തീരുമാനം എന്നും ചീഫ് സെക്രട്ടറി പറഞ്ഞു.