ഉത്തര്‍പ്രദേശ് : ഉത്തർപ്രദേശിലെ മീററ്റിൽ പട്ടാപ്പകൽ അമ്മയെയും മകനെയും വെടിവച്ചു കൊന്നു. ഭർത്താവിന്‍റെ കൊലപാതകത്തിന് സാക്ഷി പറയാതിരിക്കാനാണ് അമ്മയെയു മകനെയും കൊലപ്പെടുത്തിയത്. അമ്മയെ മൂന്നു പേ‍ർ ചേർന്ന് വെടിവയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുപത്തിയഞ്ച് സെക്കന്‍റിനിടെ കൊലപാതകികൾ എട്ടുതവണ നിറയൊഴിച്ചു.വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു .ഇരുപത്തിയാറ് വയസ്സുകാരൻ ബലവീന്ദ്രും അമ്മ നിചിത്രയുമാണ് കൊല്ലപ്പെട്ടത്. മകൻ ബലവീന്ദ്രിനെ കൊലപ്പെടുത്തിയ ശേഷമാണ് കൊലപാതകികൾ വീട്ടിലെത്തി അമ്മയെയും വെടിവച്ചത്. സംഭവം കണ്ടു കൊണ്ടിരുന്ന സ്ത്രീയെ ഇവർ ഭീഷണി പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒന്നരവർഷം മുമ്പ് ബലവീന്ദ്രിന്‍റെ അച്ഛൻ കൊല്ലപ്പെട്ടിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് നടന്ന ഈ കൊലപാതകത്തിന്‍റെ ദൃക്സാക്ഷികളായിരുന്നു അമ്മയും മകനും. സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് അച്ഛന്‍റെ കൊലപാതകികൾ നിരന്തരം ഭീഷണി പെടുത്തുന്നതായി അമ്മയും മകനും പൊലീസിൽ പരാതി നൽകിയിരുന്നു. അമ്മയ്ക്കും മകനും സുരക്ഷ ഉറപ്പാക്കുന്നതിൽ യുപി പൊലീസ് അലംഭാവം കാണിച്ചതായി ബന്ധുക്കൾ ആരോപിച്ചു . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട് . കൊലപാതകികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. മൂന്നാമനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.