2013 ഒക്ടോബർ 17നാണ് സംഭവം ഗര്‍ഭിണിയായത് മറച്ച് വിവാഹം കഴിച്ചു കുട്ടികള്‍പിറന്നയുടനെ കൊലപ്പെടുത്തി

ഇടുക്കി: പിറന്നുവീണയുടൻ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഇടുക്കി കോലാഹലമേട് സ്വദേശി വിജിഷയെയാണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2013 ഒക്ടോബർ 17നാണ് സംഭവം. ഇടുക്കി സ്വദേശികളായ വിജിഷയും പ്രവീണും പ്രണയത്തിലായിരുന്നു. വിജിഷയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ, ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ഇതിനിടെ, ആലപ്പുഴ കളർകോട് നടന്ന ഒരു സമൂഹ വിവാഹ ചടങ്ങിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

വിജിഷ ഗർഭിണിയാണെന്ന കാര്യം മറച്ചുവച്ചായിരുന്നു ഇത്. വിവാഹം കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ പ്രവീണിന്റെ വീട്ടിലെ കുളിമുറിയിൽ വച്ച് വിജിഷ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. എന്നാൽ സംഭവം പുറത്തറിയാതിരിക്കാൻ ജനിച്ചയുടൻ രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊന്നു എന്നാണ് കേസ്. അമിത രക്തസ്രാവത്തെ തുടർന്ന്
ബോധം നശിച്ച വിജിഷയെ പ്രവീണിന്റെ വീട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് ഡോക്ടർമാരാണ് വിജിഷ പ്രസവിച്ചിട്ടുണ്ടെന്ന് പ്രവീണിനെയും വീട്ടുകാരേയും അറിയിച്ചത്. 

തുടർന്ന് നടത്തിയ പരിശോധനയിൽ, തുണിയിൽ പൊതിഞ്ഞ കുട്ടികളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ വിജിഷ കുറ്റം നിഷേധിച്ചു. എന്നാൽ വിജിഷ ഗർഭിണിയാണെന്ന് തനിക്കറിയാമായിരുന്നു എന്നും വിവാഹം കഴിയാത്തതിനാൽ പുറത്തുപറയാൻ മടിച്ചെന്നുമുള്ള പ്രവീണിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.