മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി എസ് ശ്രീജിതിന്‍ (36) ആണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

ആലപ്പുഴ : മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി എസ് ശ്രീജിതിന്‍ (36) ആണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

ചേര്‍ത്തല മിനി സിവില്‍സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞത്. ലൈസന്‍സും വാഹനരേഖകളും കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ ബൈക്ക് കസ്റ്റഡിയിലെടുത്തശേഷം ജിതിനിനെ ഉദ്യോഗസ്ഥര്‍ പറഞ്ഞയച്ചു. 

പിന്നീട് ദേശീയപാതയില്‍ അര്‍ത്തുങ്കല്‍ ബൈപാസിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി കൈവശം കരുതിയ പെട്രോള്‍ തലയിലൂടെ ഒഴിക്കുകയായിരുന്നു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജു യുവാവിനെ അനുനയിപ്പിക്കുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. 

ബൈക്ക് പിടിച്ചെടുത്തതിനാല്‍ തുറവൂരിലെത്തി അത്യാവശ്യ കാര്യത്തിന് പണം തരപ്പെടുത്താന്‍ സാധിക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യാ ഭീഷണിക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം ബൈക്ക് വിട്ടുകൊടുക്കുകയും യുവാവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു.