ബസിനകത്ത് ഒരു കൂട്ടം പേര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മൗസമി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഹിന്ദി അറിയാത്തതിനാലാകണം അയ്യപ്പ അക്രമ ഭക്തര്‍ക്ക് മനസിലായി കാണില്ല. കാരണം അവര്‍ അപ്പോഴും അക്രമം തുടരുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ഇന്ത്യാ ടുഡെ തന്നെയാണ് പുറത്തുവിട്ടത്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അക്രമ സ്വഭാവവും വര്‍ധിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ചലയിടങ്ങളിലെങ്കിലും ഉണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകരോടാണ് കൂടുതലായും പ്രക്ഷോഭകാരികള്‍ കലാപമുയര്‍ത്തുന്നത്.

എന്നാല്‍ അയ്യപ്പഭക്തരെന്ന ലേബലില്‍ അക്രമം അഴിച്ചുവിടുന്നവരുടെ മുന്നില്‍ വര്‍ധിത വീര്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. ബസില്‍ കയറി മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന അക്രമികളുടെയും അതിനോടുള്ള മാധ്യമ പ്രവര്‍ത്തകയുടെ പ്രതികരണത്തിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങിന് നേരെ ബസില്‍ വച്ചാണ് ഒരു കൂട്ടം അക്രമികള്‍ പാഞ്ഞടുത്തത്. ഒരു ഭാവമാറ്റവുമില്ലാതെ മൗസമി റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. അതിനിടെ കഴിവാവുന്ന രീതിയിലെല്ലാം അസഭ്യം പറയാനും കയ്യില്‍ പിടിക്കാനും ക്യാമറ പിടിച്ചു വാങ്ങാനുമെല്ലാം അക്രമികള്‍ ശ്രമിച്ചു. ഈ സമയമെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് മൗസമി തുടര്‍ന്നു. ബസിനകത്ത് ഒരു കൂട്ടം പേര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മൗസമി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഭാഷ അറിയാത്തതിനാലാകണം അയ്യപ്പ അക്രമ ഭക്തര്‍ക്ക് മനസിലായി കാണില്ല. കാരണം അവര്‍ അപ്പോഴും അക്രമം തുടരുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ഇന്ത്യാ ടുഡെ തന്നെയാണ് പുറത്തുവിട്ടത്.