ഇരുവരും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോഴാണ് സെനഗല്‍ ലീഡ് നേടിയെടുത്തത്.

എഗാറ്ററിന്‍ബര്‍ഗ്: ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കന്‍ താരമായി സെനഗലിന്റെ മൂസ വാഗ്. 72ാം മിനിറ്റിലായിരുന്നു 19കാരന്റെ മിന്നല്‍ ഗോള്‍. 

ഇരുവരും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോഴാണ് സെനഗല്‍ ലീഡ് നേടിയെടുത്തത്. മാനേയുടെ പ്രതിഭയില്‍ വിരിഞ്ഞ നീക്കത്തില്‍ സബാലിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും പന്ത് നിയാംഗിലേക്കെത്തി. നിയാംഗിന്റെ ബാക്ക് ഹീല്‍ പാസിലേക്ക് ഓടിയെത്തിയ മൂസ വാഗ് പന്ത് വലയുടെ മേല്‍ക്കൂരയിലേക്ക് തുളച്ച് കയറ്റി.

ലോകകപ്പില്‍ താരത്തിന്റെ രണ്ടാം മത്സരമാണിത്. പോളണ്ടിനെതിരേയായിരുന്നു കൗമാരക്കാരന്റെ അരങ്ങേറ്റം. ബെല്‍ജിയം ലീഗില്‍ കളിക്കുന്ന താരം അന്ന് തന്നെ ഫുട്‌ബോള്‍ പണ്ഡിതരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതേ പ്രകടനം താരം ജപ്പാനെതിരേയും തുടര്‍ന്നു. വലത് ബാക്കായി കളിക്കുന്ന മൂസ ഇന്ന് 62 തവണ താരം പന്ത് തൊട്ടു. ഏഴ് തവണ പന്ത് ക്രോസ് ചെയ്തു.

നാല് അവസരങ്ങളാണ് ഒരുക്കിയത്. രണ്ട് ക്ലിയറന്‍സ്. ഒരു ഷോട്ട്. ഒരു ഗോള്‍. അങ്ങനെ പോകുന്നു താരത്തിന്റെ പ്രകടനം. ഒരു കാര്യം ഉറപ്പാണ് ഒന്നോ രണ്ടോ വര്‍ഷത്തിനിടെ താരം ഒരു പ്രധാന യൂറോപ്യന്‍ ക്ലബിലുണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല.

Scroll to load tweet…