അഴിമതി പരാതികള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
- അഴിമതി പരാതികള്‍ സ്വീകരിക്കാന്‍ വച്ച പരാതിപ്പെട്ടിയില്‍ വീണ പരാതികള്‍ മൂടിവച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാൽ: അഴിമതി പരാതികള്‍ സ്വീകരിക്കാന്‍ വച്ച പരാതിപ്പെട്ടിയില്‍ വീണ പരാതികള്‍ മൂടിവച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. 2012-18 കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയിൽ വീണിട്ടുള്ള അഴിമതി ആരോപണങ്ങളും ഇതിൻമേൽ എന്തു നടപടി സ്വീകരിച്ചെന്നുള്ള വിവരാവകാശ ചോദ്യത്തിനാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ മൗനം.പൊതുതാത്പര്യപ്രകാരം ഈ ആരോപണങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഓഫീസ് വിവരാവകാശ ചോദ്യത്തിനു മറുപടി നൽകി. അഴിമതിവിരുദ്ധ പ്രവർത്തകനായ അജയ് ദുബെയാണ് അപേക്ഷ സമർപ്പിച്ചത്.
ഈ അഴിമതി ആരോപണങ്ങളിൽ നിർദേശിച്ചിട്ടുള്ള നടപടികളുടെ പകർപ്പും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപേക്ഷയിൽ പൊതുതാത്പര്യം കാണാൻ കഴിയുന്നില്ലെന്നും അതുകൊണ്ടുതന്നെ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും അജയ് ദുബെയ്ക്കു നൽകിയ മറുപടിയിൽ പറയുന്നു.
അഴിമതി തടയുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകൾക്കും സമീപം പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ 2011ലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദേശിച്ചത്. ഇതിന്റെ വിവരങ്ങൾ പുറത്തുവിടില്ലെന്നാണ് ഇപ്പോൾ സർക്കാർ വാദിക്കുന്നത്.