എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന്‍റെ ആരോപണങ്ങള്‍ക്കെതിരെ മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമാന്യബോധ്യമില്ലാത്ത ഒരു കോണ്‍ഗ്രസ്സുകാരന്‍റെ ജല്പനങ്ങളായി കണ്ട് വി.ടി ബല്‍റാമിന്‍റെ ആരോപണങ്ങളെ തള്ളിക്കളയാമെന്നാണ് മുഹമ്മദ് മുഹ്സിന്‍ പോസ്റ്റില്‍ പറയുന്നത്.
മുഹമ്മദ് മുഹ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തൃത്താല സാമാജികനും നിയമസഭയിൽ എന്‍റെ സഹപ്രവർത്തകനുമായ വി.ടി. ബൽറാമിന്‍റെ സ:എ.കെ.ജി യെക്കുറിച്ചുള്ള ആരോപണങ്ങൾ കേരളീയ സമൂഹം അത്ര കാര്യമായി എടുക്കേണ്ടതില്ല. ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമാന്യബോധ്യമില്ലാത്ത ഒരു കോൺഗ്രസ്സുകാരന്‍റെ ജല്പനങ്ങളായി അതിനെ തള്ളിക്കളയാവുന്നതുമാണ്.
പക്ഷെ രണ്ട് കാരണങ്ങൾ കൊണ്ട് എനിക്ക് ബാലറാമിന്‍റെ പ്രസ്താവനയോട് പ്രതികരിക്കണമെന്നു തോന്നി. ഒന്ന് ഞാൻ കൂടി അംഗമായ ഒരു പാർട്ടിയെ പ്രതിനിധീകരിച്ചു (സിപിഐ) ലോക്സഭയിൽ പ്രതിപക്ഷ നേതാവായി ഇരുന്നയാൾ ആണ് ആരോപണ വിധേയനായ എ.കെ.ജി. കോൺഗ്രസുകാരെ ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നത് പട്ടിയുടെ വാൽ നേരെയാക്കാൻ ശ്രമിക്കുന്നതിനു തുല്യമാണെങ്കിലും, വളച്ചൊടിക്കപ്പെട്ട ചരിത്രം തിരുത്തി മറ്റുള്ളവരെയെങ്കിലും സത്യം ബോധിപ്പിക്കേണ്ടത് എന്‍റെ കടമായാണെന്നു കരുതുന്നു.
രണ്ട് ബലറാം ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയക്കാർ പലപ്പോഴും ആരോപിക്കുന്ന തരത്തിലുള്ള ഒന്നല്ല. മറിച്ച് ബാലപീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്. തെളിവില്ലാതെ ഒരാൾക്കെതിരെ ഇത്തരം കുറ്റങ്ങൾ ആരോപിക്കുന്നത് നിയമപരമായും, ധാർമികമായും തെറ്റാണെന്നിരിക്കെ ആരോപണം ഉന്നയിച്ച വ്യക്തി ഒരു നിയമസഭാ സാമാജികൻ ആണെന്നതും ഈ തെറ്റിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. "ബാലപീഡനം നടത്തിയ കമ്മി നേതാവ് എ.കെ.ജി", "വിവാഹിതനായി മറ്റൊരാളെ പ്രണയിച്ച വിപ്ലവ നേതാവ്" എന്നൊക്കെയുള്ള പരിഹാസ്യവും, ദ്വയാർത്ഥവുമുള്ള വാക്കുകളാണ് ബലറാം എ.കെ.ജിയെ അപമാനിക്കുന്നതിനായി ഉപയോഗിച്ചത്. അതിനദ്ദേഹം കൂട്ടുപിടിക്കുന്നത് ഹിന്ദു പത്രത്തിൽ വന്ന ഒരു ഫീച്ചറും.
ഇവിടെ രണ്ട് കാര്യങ്ങൾക്ക് ബലറാം മറുപടി പറയേണ്ടതുണ്ട്. ഒന്ന് ചരിത്രത്തെ വളച്ചൊടിച്ചു കള്ളം പ്രചരിപ്പിച്ചതിന്. രണ്ട്, സമുന്നതനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചും, അദ്ദേഹത്തിൻറെ ജീവചരിത്രത്തെ വളച്ചൊടിച്ചു അപമാനിച്ചതിനും. ഒരു പതിറ്റാണ്ടിനു ശേഷമുള്ള പ്രണയത്തിനു ശേഷമാണ് ഞാൻ സുശീലയെ വിവാഹം ചെയ്തതെന്നുള്ള പ്രസ്താവനയെ മുൻ നിർത്തി ആ സമയത്ത് സുശീലക്ക് പത്തോ പന്ത്രണ്ട് വയസ്സ് മാത്രമേ ഉള്ളുവെന്നും പറയുന്ന ബൽറാം പ്രണയം അല്ലെങ്കിൽ ഇഷ്ടം എങ്ങനെയാണ് ബാലപീഡനം ആയതെന്നു വ്യക്തമാക്കേണ്ടതുണ്ട്. ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികവും, ശാരീരികവും ആണെന്നുള്ള ഒരു തരം സദാചാര പൊലീസിങ് ചിന്താഗതിയാണ് ബലറാമിനെക്കൊണ്ട് ഇത് പറയിപ്പിച്ചത്. ഇക്കണക്കിന് ചെറുപ്പത്തിൽ വിവാഹിതരായ രാഷ്ട്രപിതാവായ ഗാന്ധി വരെ ഇങ്ങനെയുള്ള വ്യക്തിയായിരുന്നു എന്ന് ബൽറാം പറയുന്ന കാലം വിദൂരമല്ല.
അല്ലെങ്കിലും, ഇത്തരം കോൺഗ്രസ്സുകാരിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അന്ധമായ കമ്മ്യൂണിസ്റ് വിരോധവും, പല കോഗ്രസുകാരെയും പോലെ ഉറച്ച സംഘി മനോഭാവമുള്ള, ഇന്നല്ലെങ്കിൽ നാളെ സംഘി പാളയത്തിൽ എത്തേണ്ട ആള് തന്നെയാണ് ബൽറാം (എസ്.എം കൃഷ്ണ അടക്കമുള്ള നേതാക്കളെപ്പോലെ) എന്നാണു എ.കെ.ജി ക്കെതിരെയുള്ള പ്രസ്താവന സൂചിപ്പിക്കുന്നത്. ഇദ്ദേഹം അണിഞ്ഞിരുന്ന പുരോഗമന മുഖംമൂടി കുറച്ചു നേരത്തെ അഴിഞ്ഞു വീണു എന്ന് മാത്രം.
സ: എ.കെ.ജി യെകുറിച്ചുള്ള ആരോപണങ്ങൾ പിൻവലിച്ചു കേരള ജനതയോട് മാപ്പു പറയാൻ ബൽറാം തയാറാവേണ്ടതാണ്.
