അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1990ല്‍ നടന്ന കര്‍സേവക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 16 പേരാണ് മരിച്ചത്. അന്ന് ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ വേണ്ടിയാണ് വെടിവെക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് മുലായംസിംഗ് യാദവ് പറഞ്ഞു. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റക്ക് അധികാരത്തില്‍ വന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സമാജ് വാദി പാര്‍ട്ടി എടുത്ത നിലപാടുകള്‍ വിശദീകരിക്കുമ്പോഴായിരുന്നു ഏറെ വിവാദങ്ങള്‍ക്ക് വെച്ച 90ലെ ബാബരി വെടിവെപ്പ് മുലായം ചര്‍ച്ചയാക്കിയത്.

അയോദ്ധ്യ വിഷയം ബി.ജെ.പി ചര്‍ച്ചയാക്കുമ്പോള്‍ അതിന് 1990ലെ സംഭവം ഉയര്‍ത്തി മറുപടി നല്‍കാന്‍ തന്നെയാണ് മുലായം ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞ പറ്റിച്ച മോദി അവര്‍ക്ക് ഗഡുക്കളായെങ്കിലും പണം നല്‍കണമെന്നും പരിഹസിച്ചു.

എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഇടപെടാതെ പ്രചരണ രംഗത്ത് നിന്ന് മാറിനിന്ന മുലായം മരുമകള്‍ അപര്‍ണ യാദവിന് വേണ്ടി പ്രചരണത്തിന് എത്തിയപ്പോഴാണ് നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചതും ബാബറി വിഷയം ചര്‍ച്ചയാക്കിയതും. യുവാക്കള്‍ക്കൊപ്പം വനിതകള്‍ കൂടി രാഷ്ട്രീയത്തിലേക്ക് വരണമെന്നും, രാജ്യത്തെ പ്രധാനമാറ്റങ്ങളുടെ തുടക്കം ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും എസ്.പി കോണ്‍ഗ്രസ് സംയുക്ത പ്രചരണ വേദിയില്‍ മുലായംപറഞ്ഞു.