കനത്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സമിതിയുടെ സന്ദര്‍ശനം. 135.40 അടിയാണ് ഇപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. 

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഇന്ന് രാവിലെ പത്തരയോടെ അണക്കെട്ട് സന്ദര്‍ശിക്കും. കേന്ദ്രജലകമ്മീഷനിൽ നിന്നുള്ള ഗുൽഷൻ രാജ് ചെയര്‍മാനായുള്ള സമിതിയിൽ ടിങ്കു ബിശ്വാസ് കേരളത്തെയും കെഎസ് പ്രഭാകര്‍ തമിഴ്നാടിനെയും പ്രതിനിധീകരിക്കും. ഉപസമിതി അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും. 

കനത്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സമിതിയുടെ സന്ദര്‍ശനം. 135.40 അടിയാണ് ഇപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. അനുവദനീയ സംഭരണശേഷിയായ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നു. 

ജനങ്ങളുടെ സുരക്ഷയെ കരുതി അതിന് മുമ്പ് സ്പിൽവെ ഷട്ടറുകൾ തുറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഷട്ടര്‍ മാനുവൽ സമര്‍പ്പിക്കണമെന്നും സന്ദര്‍ശനത്തിന് ശേഷമുള്ള യോഗത്തിൽ കേരളം ആവശ്യപ്പെടും. തമിഴ്നാട് കുറേക്കാലമായി ഈ ആവശ്യം നിരസിക്കുകയായിരുന്നു.