മുംബൈ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം.

86കാരനായ നാരയണന്‍ ലാവതെയും 79 കാരിയായ ഭാര്യ ഐരാവതിയുമാണ് ജീവിക്കാന്‍ ആഗ്രഹമില്ലെന്നു കാണിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ചത്. തങ്ങള്‍ക്ക് കുട്ടികളൊന്നുമില്ല. കാര്യമായ ആരോഗ്യ പ്രശ്‌നവും ഇല്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണന്‍ ലാവതെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മഹരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് 1989ലാണ് ലാവ്‌തെ വിരമിച്ചത്. ഭാര്യ ഐരാവതി ലാവ്‌തെ മുംബൈയിലെ ഒരു ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പളായിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജീവിക്കാന്‍ ആഗ്രഹമില്ലെന്നാണ് ഇവര്‍ പറയുന്നത്. കുട്ടികള്‍ വേണ്ട എന്ന് നേരത്തെ എടുത്ത തീരുമാനമായിരുന്നെന്നും ഇരുവരും പറഞ്ഞു. ഒരു ഡോക്ടറുടെ സഹായത്താല്‍ ഒരുമിച്ച് മരണം വരിക്കാന്‍ തയ്യാറാണ് അതുകൊണ്ടാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്ന് ദമ്പതികള്‍ വ്യക്തമാക്കി.