മെട്രോ യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷനിലെ സ്ഥിരം അതിഥിയായ ഒരു പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന പദവി നൽകിയിരിക്കുകയാണ് മഹാ മുംബൈ മെട്രോ. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഗുണ്ഡാവലി മെട്രോയിലെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ജീവനക്കാരൻ.

മുംബൈ: മുംബൈ ഗുണ്ഡാവലി മെട്രോ സ്റ്റേഷനിൽ നടന്ന അസാധാരണ നിയമനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും യാത്രക്കാർക്കിടയിലും ചർച്ചയാകുന്നത്. മെട്രോ യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷനിലെ സ്ഥിരം അതിഥിയായ ഒരു പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന പദവി നൽകിയിരിക്കുകയാണ് മഹാ മുംബൈ മെട്രോ. ‘സിഎഫ്ഒ’ എന്ന് വിളിക്കുന്ന ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഗുണ്ഡാവലി മെട്രോയിലെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ജീവനക്കാരൻ.

ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്ഥിരമായി വരവേൽക്കുന്ന പൂച്ചയായിരുന്നു ഇത്. പൂച്ചയ്ക്കും ഒരു ജോലി നൽകിക്കൂടേയെന്ന് യാത്രക്കാരനായ സന്ദേശ് സാമന്ത് മെട്രോ അധികൃതരോട് ചോദിച്ചതോടെയാണ് കഥ മാറിയത്. യാത്രക്കാരന്റെ നിർദേശം തമാശയായി തള്ളിക്കളയാതെ മഹാ മുംബൈ മെട്രോ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന ഔദ്യോഗിക പദവി ലഭിച്ചു.

ശമ്പളമില്ല, ഐഡി കാർഡുമില്ല. പക്ഷേ സിഎഫ്ഒയ്ക്ക് ചുമതലകൾ ഏറെയാണ്. സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവർക്കും കാണാവുന്ന ഇടങ്ങളിൽ സാന്നിധ്യമറിയിക്കുക തുടങ്ങിയവയാണ് ‘ജോലി’. പുതിയ ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

‘പൂച്ച സാർ’, ‘ചീഫ് മൗസ് ക്യാച്ചർ’ തുടങ്ങി പല പേരുകളിലാണ് യാത്രക്കാർ ഈ ഓഫീസറെ സ്നേഹത്തോടെ വിളിക്കുന്നത്. പ്രായഭേദമന്യേ സ്റ്റേഷനിലെത്തുന്ന എല്ലാവരോടും ഒരുപോലെ സ്നേഹത്തോടെ ഇടപഴകുന്നതാണ് ജിഞ്ചർ ക്യാറ്റിന്റെ പ്രത്യേകത. ലണ്ടനിലെ പ്രശസ്തമായ ‘ലാറി ദ ക്യാറ്റ്’ പോലെ മുംബൈയിലും ഒരു പൂച്ച സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. യാത്രക്കാരിൽനിന്ന് സ്നേഹം ഏറ്റുവാങ്ങിയും അവർക്ക് സ്നേഹം തിരിച്ചുനൽകിയും ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെ ‘ചീഫ് പൂച്ച ഓഫീസർ’ തന്റെ ചുമതലകൾ തുടരുകയാണ്.