അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ റെയ്ഡ്. മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായി സിസിബി അറിയിച്ചു.

ചെന്നൈ: 100 കോടിയുടെ കോഴക്കേസിൽ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിന്റെ വീടുകളിൽ റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വീടുകളിലാണ് തമിഴ്നാട് പൊലീസിന്റെ സിസിബി (Central Crime Branch) സംഘം പരിശോധന നടത്തുന്നത്. സ്വകാര്യ സ്കൂൾ ലൈസൻസിനായി 100 കോടി രൂപയുടെ കോഴ വാങ്ങിയെന്ന കേസിൽ ജൂണിൽ ഡിഎംകെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ റെയ്ഡ്. മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായി സിസിബി അറിയിച്ചു.

അതേസമയം, ഈ നടപടി രാഷ്ട്രീയവേട്ടയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അൻപിൽ മഹേഷിനെ തിരുച്ചി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.