ട്വിറ്ററിലൂടെ സ്ത്രീയെ ‘തടിച്ചി’യെന്ന് വിളിച്ചയാൾക്കെതിരെ പീഡന കേസ്
ദില്ലി: ട്വിറ്ററിൽ തടിച്ചി എന്ന് ആക്ഷേപിച്ചതിന് പീഡന പരാതിയുമായി സ്ത്രീ പൊലീസിനെ സമീപിച്ചു. മുംബൈ ദാദറിലെ സ്ത്രീയാണ് പരാതി നൽകിയത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്കൻ പൗരനായ വ്യക്തിയാണ് അധിക്ഷേപിച്ചതെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തടിച്ചവർക്ക് ജീവിക്കാന അവകാശമില്ലെന്ന് ഇയാൾ കമന്‍റ് ചെയ്തതായി പറയുന്നു. ഇൗ ചർച്ച ട്വിറ്ററിൽ വൈറൽ ആവുകയായിരുന്നു. പരാതിക്കാരി ആഫ്രിക്കക്കാരന്‍റെ അഭിപ്രായത്തെ എതിർക്കുകയും ചെയ്തു.
ഇരുവരും ഏറെ നേരം തർക്കിക്കുകയും ചെയ്തു. ചർച്ചക്ക് തീവ്രത കൂടുകയും സ്ത്രീയെ തടിച്ചി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടത്ത് എത്തുകയുമായിരുന്നു. സ്ത്രീയുടെ പരാതി പ്രകാരം പൊലീസ് ഐ.പി.സി 354 പ്രകാരം സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കേസെടുത്തു. അധിക്ഷേപിച്ചയാളെ ട്വിറ്റർ ഐ.ഡി ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾ ആഫ്രിക്കകാരനാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ട്വിറ്റർ ഐ.ഡിയും പ്രൊഫൈലും വ്യാജമാകാനും സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. കേസ് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കുറ്റവാളിയായ വ്യക്തി ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.